കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
125

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഒക്ടോബർ 10ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുക. അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം.

കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതേസമയം പി ആർ അരവിന്ദാക്ഷൻറെ അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതർ അറിയിച്ചു.