അങ്ങേയറ്റം ദൗര്‍ഭാഗ്യകരം;  മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നു; ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി

0
39

തിരുവനന്തപുരം: അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശേരിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതയേള്ളൂ. എറണാകുളത്തുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇതിനകം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിജിപിയടക്കമുള്ള ആളുകള്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ല. ഗൗരവമായി തന്നെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്, രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഭീകരാക്രമണമാണെന്ന് സംശിയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം അന്വേഷണം നടന്ന ശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം. 23 പേർക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു.

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

യഹോവ സാക്ഷികളുടെ മേഖല കൺവെൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാർഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു.