ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു; ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം

0
33

ചെന്നൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 42.5 ഓവറില്‍ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ന്യൂസിലന്‍ഡ് അനായാസം ജയിച്ചത്.  കെയ്ന്‍ വില്ല്യംസന്‍ 78 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 89 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 245 റണ്‍സ് എടുത്തത്. തുടക്കത്തില്‍ പതറിയ ബംഗ്ലാദേശ്, മുഷ്ഫിഖര്‍ റഹീമിന്റെ അര്‍ധ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ ബാറ്റിങ് മികവിലുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. വാലറ്റത്ത് മഹ്മുമുദുല്ല 49 പന്തില്‍ 41 റണ്‍സ് നേടിയത് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചു. 66 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീം ആണ് ടോപ് സ്‌കോറര്‍. ഷാകിബ് അല്‍ ഹസന്‍ 51 പന്തില്‍ 40 റണ്‍സ് ആണ് നേടിയത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റും ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും ഈ രണ്ടു വിക്കറ്റുകള്‍ വീതവും നേടി. മിച്ചല്‍ സാന്റ്നറിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും പേരില്‍ ഓരോ വിക്കറ്റ് വീതവുമുണ്ട്.