യു.എ.ഇ. സി.എസ്.ഐ. ദേവാലയത്തിന് സഹായവുമായി എം.എ. യൂസഫലി

0
194

അബുദാബി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയിൽ നിർമ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിൻ്റെ നിർമ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിർഹമാണ് (1 കോടി രൂപ) യൂസഫലി നൽകിയത്.

അബുദാബി സി.എസ്. ഐ. പാരിഷ് വികാരി റവ: ലാൽജി എം. ഫിലിപ്പ് യൂസഫലിയിൽ നിന്ന് തുക ഏറ്റുവാങ്ങി. സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ: ഡോ: മലയിൽ സാബു കോശി ചെറിയാൻ നാട്ടിൽ നിന്നും ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അബു മുറൈഖയിൽ അനുവദിച്ച 4.37 ഏക്കർ ഭൂമിയിലാണ് സി.എസ്. ഐ. ദേവാലയം ഉയരുന്നത്. ഇതിനു സമീപമായാണ് കിരീടാവകാശി അനുവദിച്ച
സ്ഥലത്ത് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രം.

എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യു.എ.ഇ. യിൽ വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് യു.എ.ഇ. ഭരണാധികാരികൾ ഉറപ്പ് നൽകുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. യു.എ.എ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യു.എ.ഇ. ഭരണകുടം പിന്തുടരുന്നത്. അബുദാബിയിലെ നഗരഹൃദയത്തിലുള്ള പള്ളിക്ക് യേശു ക്രിസ്തുവിൻ്റെ മാതാവിൻ്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) ഇതിൻ്റെ ഉത്തമോദാഹരണമാണെന്നും യൂസഫലി പറഞ്ഞു. സാഹോദര്യത്തിൻ്റെയും മാനവികതയുടെയും സമാധാനത്തിൻ്റെയും പുതിയ മാതൃകയാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ യു.എ.ഇ. കാണിച്ചു കൊടുക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്നതും എഴുന്നൂറ്റിഅൻപതുപേർക്കു പ്രാർഥനാ സൗകര്യമുള്ള ദേവാലയം ഈ വർഷാവസാനത്തോടെ പൂർത്തിയാകും.

യു.എ.ഇ. കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ദേവാലയത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടത്തിയത്.

ഫോട്ടോ: അബുദാബിയിലെ സി.എസ്. ഐ. ദേവാലയത്തിൻ്റെ നിർമ്മാണത്തിലേക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നൽകുന്ന അഞ്ച് ലക്ഷം ദിർഹത്തിൻ്റെ ചെക്ക് അബുദാബി സി.എസ്. ഐ. പാരിഷ് വികാരി റവ: ലാൽജി എം. ഫിലിപ്പ് ഏറ്റുവാങ്ങുന്നു. സി എസ്‌ ഐ സഭാംഗം ആശിഷ് കോശി, ലുലു ഗ്രൂപ്പ് കമ്മ്യുണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ എന്നിവർ സമീപം.