പുനെ: ലോകകപ്പ്സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളി.
ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും തോല്‍പ്പിച്ച് ഏറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ നിര. ബാറ്റിലും പന്തിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെയ്ക്കുന്നത്. ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനും ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്സും അട്ടിമറിച്ചതിന്റെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ബംഗ്ലാദേശിനോട് അടുത്തിടെ മൂന്ന് മത്സരങ്ങളില്‍ തോറ്റതും മനസ്സിലുണ്ട്. ഏഷ്യാ കപ്പിലും കഴിഞ്ഞ ഡിസംബറില്‍ രണ്ടുതവണയും ബംഗ്ലാദേശിനോട് അടിയറവ് പറഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ഫോം വീണ്ടെടുത്തതാണ് പ്രതീക്ഷ നല്‍കുന്നത്. വിരാട് കോഹ്ലിയും ഫോമിലാണ്.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും തിളങ്ങി. പ്രധാന ബാറ്റര്‍മാരെല്ലാം അരസെഞ്ചുറി നേടി. ഡെങ്കിപ്പനി മാറി തിരിച്ചെത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പാകിസ്ഥാനെതിരെ പതറിയിരുന്നു. ഈ വര്‍ഷം ഏകദിനത്തില്‍ അഞ്ച് സെഞ്ചുറി അടിച്ച ഗില്ലിന്റെ ബാറ്റ് കൂടി റണ്‍ കണ്ടെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. റണ്ണൊഴുകുന്ന പിച്ചില്‍ രോഹിതിന്റെ നേതൃത്വത്തില്‍ സിക്സറുകള്‍ പ്രവഹിക്കുമെന്നാണ് പ്രതീക്ഷ.
ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ചേര്‍ന്ന പേസ് സഖ്യവും രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് സ്പിന്‍ കൂട്ടുകെട്ടുമാണ് വിജയരസത്തിലെ പ്രധാന ചേരുവ. ഇടക്കാല ബൗളര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദുല്‍ ഠാക്കൂറുമുണ്ട്. ദ്യകളിയില്‍ അഫ്ഗാനെ തകര്‍ത്ത ബംഗ്ലാദേശിന് പിന്നീട് തിരിച്ചടിയായിരുന്നു. ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തോറ്റു.