നാടുകടത്താനിരിക്കെ കേന്ദ്രത്തിന്റെ ഇടപെടൽ;19 മലയാളി നഴ്‌സുമാർക്ക് കുവൈത്തിൽ ജയിൽ മോചനം

0
104

കുവൈത്ത്: മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി 23 ദിവസങ്ങൾ കുവൈത്ത് ജയിലിൽ കഴിഞ്ഞ 19 മലയാളികൾ ഉൾപ്പെടെ 60 നഴ്സുമാർക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേരിട്ടുള്ള ഇടപെടലാണ് ഇന്ത്യക്കാർക്ക് മോചനത്തിനുള്ള വഴി തുറന്നത്. ഇവരെ നാടുകടത്താനിരിക്കെയാണ് നടപടി. ഇവര്‍ക്ക് കുവൈത്തില്‍ തുടരാനുള്ള അനുമതിയും ലഭിച്ചു.

ഓഗസ്റ്റില്‍ മാലിയ മേഖലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാര്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരാണ് മിക്കവരും.

കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടർന്ന് ഇവരിൽ അഞ്ച് മലയാളികൾക്ക് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു. ശസ്ത്രക്രിയാ മുറിയിൽ ലൈസൻസില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകൾ ഇല്ലായിരുന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചിട്ടുണ്ട്.