14 പാലങ്ങള്‍ തകര്‍ന്നു, മൊബൈല്‍ നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടു; പ്രളയക്കെടുതിയുടെ നടുവില്‍ സിക്കിം, മരണസംഖ്യ 14 ആയി

0
22

ഗാങ്ടോക്: സിക്കിമില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 14 ആയി. 22 സൈനികര്‍ അടക്കം 102 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്.  മാംഗന്‍, ഗാങ്ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു. 3000ലധികം വിനോദസഞ്ചാരികള്‍ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ബുധനാഴ്ച പുലര്‍ച്ചെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് പ്രളയക്കെടുതിയെ സിക്കിം സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചു. തകര്‍ന്ന 14 പാലങ്ങളില്‍ ഒന്‍പത് എണ്ണം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ചതാണ്.  വാഹന ഗതാഗതം സ്തംഭിച്ചതിന് പുറമേ മൊബൈല്‍ നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടതും ജനജീവിതം ദുസ്സഹമാക്കി. വടക്കന്‍ സിക്കിമിന്റെ ഭൂരിഭാഗം പ്രദേശവും പ്രളയക്കെടുതി നേരിടുകയാണ്. 

ശക്തമായ മഴയും ഹിമപാളികള്‍ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സിക്കിമില്‍ 25 നദികള്‍ അപകടാവസ്ഥയിലാണ്. നേപ്പാളിലെ ഭൂകമ്പവും ദുരന്ത കാരണമായെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. രണ്ടു ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി സിക്കിമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.